300 കിലോവാട്ട് ഊർജം, 20 കിലോമീറ്റർ പരിധി, കണ്ണടച്ചു തുറക്കും മുമ്പ് ശത്രു വിമാനങ്ങൾ തരിപ്പണം; പുത്തൻ ലേസർ ആയുധവുമായി ഇന്ത്യ

1 min read
SHARE

പരമ്പരാഗത ആയുധ – പ്രധിരോധ രീതികളിൽ നിന്നും മാറി ചിന്തിച്ച് ഇന്ത്യ. ഡയറക്ട് എനര്‍ജി ആയുധ വികസനത്തില്‍ പുതിയ മുന്നേറ്റവുമായി എത്തിയിരിക്കുകയാണ് ഡിആര്‍ഡിഒ. 300 കിലോവാട്ട് ഊര്‍ജമുള്ള ലേസര്‍ ആയുധമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. വ്യോമ പ്രതിരോധത്തിനും ശത്രു മിസൈലുകളെയും വിമാനങ്ങളെയും തകർക്കാൻ റോക്കറ്റുകളും മറ്റും ഉപയോഗിച്ചിരുന്ന പഴയ രീതിയിൽ നിന്നും വ്യത്യസ്ഥമായ അത്യാധുനിക രീതിയാണ് ലേസർ ആയുധങ്ങൾ. 20 കിലോമീറ്റര്‍ ദൂരത്തുവരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഹൈ എനര്‍ജി ലേസര്‍ ആയുധത്തിന് ‘സൂര്യ’ എന്നാണ് പേരിട്ടിരിക്കുന്നത്.

2027 ൽ ആയിരിക്കും സൂര്യ ആദ്യമായി ഫീൽഡിൽ പരീക്ഷിക്കുക. പ്രധാനമായും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായാണ് സൂര്യയെ വികസിപ്പിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയുടെ വ്യോമ പരിധി മറികടക്കുന്ന ഡ്രോണുകള്‍, റോക്കറ്റുകള്‍ തുടങ്ങിയവയേയും ഈ ലേസർ ആയുധം നിര്‍വീര്യമാക്കും. ചെലവ് കുറഞ്ഞ ആയുധമെന്ന നിലയിലാണ് ലേസര്‍ ആയുധങ്ങളെ കണക്കാക്കുന്നത്.നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീമമായ ചെലവാണ് ഓരോ സമയത്തും വേണ്ടി വരിക. വ്യോമ പ്രതിരോധത്തിന് ഉപയോഗിക്കുന്ന മിസൈലുകൾ, റോക്കറ്റുകൾ എന്നിവ വികസിപ്പിക്കാൻ കോടികൾ ചെലവഴിക്കണം. ഇവ ഒരുപയോഗം കഴിഞ്ഞാൽ, പുതിയവ വീണ്ടും നിർമ്മിക്കണം. ഇങ്ങനെ വീണ്ടും വീണ്ടും പണം ചെലവാക്കേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് കൂടി സൂര്യയുടെ വരവ് തടയിടും. ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. മിസൈലുകളെക്കാൾ വേഗത്തിൽ ലേസർ രശ്മികൾ സഞ്ചരിക്കുമെന്നതിനാൽ, ശത്രുവിന്റെ അതിവേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് മിസൈലുകളെ വരെ നിർവീര്യമാക്കാൻ സൂര്യക്ക് കഴിയും.

നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ലേസര്‍ അടിസ്ഥാനമാക്കിയ ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഈ ക്ലബ്ബിലേക്കാണ്‌ ഇന്ത്യയും എത്തുന്നത്. നിലവില്‍ ഈ രാജ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ‘സൂര്യ’യുടെ ശേഷി ഇവയോട് കിടപിടിക്കുന്നതാണ്. നിലവില്‍ അമേരിക്ക പരീക്ഷിച്ച ഹൈ എനര്‍ജി ലേസര്‍ വെപ്പണ്‍ സിസ്റ്റത്തിന് 300 കിലോവാട്ട് കരുത്താണുള്ളത്. 100 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും ലേസര്‍ ആയുധങ്ങള്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു. ഇവയുടെ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് 300 കിലോവാട്ടിന്റെ ആയുധം വകസിപ്പിക്കുന്നത്.