July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

വേട്ടയാടിയ പന്നിയെ ചൊല്ലി അര്‍ജുനനുമായി യുദ്ധം ചെയ്ത ശിവൻ; ഓണത്തപ്പനെ വരവേല്‍ക്കാനെത്തുന്ന കുമ്മാട്ടികള്‍ക്ക് ഇങ്ങനെയും ഒരു ഐതീഹ്യമുണ്ട്.

1 min read
SHARE

ർപ്പടകപ്പുല്ല് ദേഹത്തു കെട്ടി പൊയ്മുഖമണിഞ്ഞ്, മേളത്തിന്റെ താളത്തിനൊപ്പം പാട്ടുംപാടി ചുവടുകള്‍വച്ചെത്തുന്ന കുമ്മാട്ടികള്‍ ഓണക്കാലത്തെ മനോഹര കാഴ്ചകളില്‍ ഒന്നാണ്.

തൃശ്ശൂരിലാണ് പ്രധാനമായും ഓണാക്കാലത്ത് കുമ്മാട്ടികളിയുള്ളത്. എന്നാല്‍ പാലക്കാട് വയനാട് ജില്ലകളിലും കുമ്മാട്ടി നടക്കാറുണ്ട്. ഇവിടങ്ങളില്‍ മകരം – കുംഭം മാസങ്ങളില്‍ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമായാണ് കുമ്മാട്ടി കെട്ടിയാടാറുള്ളത്.

തൃശ്ശൂരിലെ കുമ്മാട്ടിക്കളിക്ക് ശിവനും അര്‍ജുനനുമായ് ബന്ധപ്പെട്ട് ഒരു ഐതിഹ്യ കഥയുണ്ട്. പാശുപതാസ്ത്രം ശിവനില്‍ നിന്ന് കിട്ടാന്‍ തപസ്സ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാന്‍ മഹാദേവന്‍ തീരുമാനിക്കുന്നു. ശേഷം കിരാതരൂപം പൂണ്ട ശിവന്‍ വേട്ടയാടിയ പന്നിയെ ചൊല്ലി അര്‍ജുനനുമായി യുദ്ധം ചെയ്യുകയും ഒടുവില്‍ തോറ്റ അര്‍ജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍ പാശുപതാസ്ത്രം നല്കുകയും ചെയ്യുന്നു. അതേസമയം അവിടെയെത്തിയ ഭൂതഗണങ്ങള്‍ ശിവനെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്തു.

വടക്കുംനാഥ ക്ഷേത്രത്തില്‍ കുടികൊണ്ട ശിവനും പാര്‍വ്വതിയും പിന്നീട് ഭൂതഗണങ്ങളുടെ നൃത്തം കാണാന്‍ ഒന്നു കൂടി ആഗ്രഹിച്ചു. പാർവ്വതിയുടെ ആഗ്രഹം കേട്ട ശിവന്‍ ഓണക്കാലത്ത് മഹാബലി എത്തുമ്ബോള്‍ അദ്ദേഹത്തോടൊപ്പം ഭക്തരുടെ വീട്ടില്‍ ആട്ടവും പാട്ടുമായി സന്തോഷിപ്പിക്കണമെന്ന് ഭൂതഗണങ്ങളോട്  ചെയ്തുവത്രേ. ഇതാണ് കുമ്മാട്ടിക്കളിയുടെ ഐതീഹ്യം.അതേസമയം കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങള്‍ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേർന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരില്‍ ആചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

‘തള്ള’ മുഖമാണു കുമ്മാട്ടിയിലെ പ്രധാന വേഷം. ഇന്നു തള്ള (മുത്തശ്ശി), കിരാതമൂർത്തി (കാട്ടാളൻ), ഹനുമാൻ എന്നിവയ്ക്കു പുറമേ പാർവതി, ഗണപതി, ഭീമൻ, ശ്രീകൃഷ്ണൻ, ഗരുഡൻ തുടങ്ങി തെയ്യം കലാരൂപങ്ങള്‍ വരെ കുമ്മാട്ടിയില്‍ കെട്ടിയാടുന്നുണ്ട്. പരമ്ബരാഗത രീതിയില്‍ ഉത്രാടം മുതല്‍ നാലാം ഓണം വരെയുള്ള 3 ദിവസമാണു കുമ്മാട്ടികളുടെ ഘോഷയാത്രകള്‍ നടക്കുക.

ശരീരം മുഴുവന്‍ പര്‍പ്പടക പുല്ല് വെച്ചു കെട്ടിയാണ് കുമ്മാട്ടി വേഷം ഒരുക്കുക. ഇതിനെ കുമ്മാട്ടിപ്പുല്ലെന്നും വിളിക്കാറുണ്ട്. അപൂര്‍വ്വമായി വാഴയിലയും കെട്ടാറുണ്ട്. പ്രത്യേക രീതിയില്‍ കുമ്മാട്ടിപ്പുല്ല് പിരിച്ചു പിരിച്ച്‌ മെടഞ്ഞ ശേഷം കയറും കാഞ്ഞിര വള്ളിയും ഉപയോഗിച്ച്‌ ദേഹത്ത് വച്ച്‌ കെട്ടും. ഇതിനു ശേഷമാണ് പൊയ്മുഖമണിയുക.ഒരു കുമ്മാട്ടി മുഖത്തിന് 20000 മുതല്‍ 50000 രൂപയോളം നിര്‍മ്മാണ ചിലവ് വരും. 10 കിലോയോളം ഭാരമുള്ള കുമ്മാട്ടി മുഖങ്ങള്‍ വരെയുണ്ട്. ഏറെ ഭംഗിയുള്ള മുഖം മൂടികളാണ് ഉപയോഗിക്കാറുള്ളത്. ആദ്യ കാലങ്ങളില്‍ കമുകിന്‍ പാളയിലായിരുന്നു മുഖം മൂടി വരച്ചിരുന്നത്. പിന്നീടത് മുരിക്ക്, കുമ്മിള്‍ പോലെ ഭാരം കുറഞ്ഞ തടികള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കാനാരംഭിച്ചു. അതിനും പൊട്ടല്‍ വരുമെന്നതിനാല്‍ കുമ്മാട്ടി മുഖങ്ങള്‍ പ്ലാവിന്റെ തടിയിലും ഇപ്പോള്‍ തീര്‍ക്കുന്നുണ്ട്.

ആദ്യകാലത്ത് ഓണവില്ല് മാത്രമായിരുന്നു വാദ്യം. കാലം മാറിയതോടെ ഓണവില്ലിനു പുറമേ വാദ്യങ്ങളായി ചെണ്ട, ശിങ്കാരിമേളം, നാഗസ്വരം എന്നിവ ഉള്‍പ്പെടുത്തി. കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം കുമ്മാട്ടികള്‍ കളിക്കും. കുമ്മാട്ടിക്കളിയില്‍ ഏറ്റവും പഴക്കം ചെന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട കളി നടക്കുന്നത് തൃശ്ശൂര്‍ കിഴക്കുംപാട്ടുകര വടക്കും മുറി തെക്കും മുറി വിഭാഗങ്ങളുടേതാണ്.
ശരീരം മുഴുവൻ പർപ്പടകപ്പുല്ലു കെട്ടി, കഴുത്തില്‍ പൂമാലയണിഞ്ഞ്, മരത്തടിയില്‍ കൊത്തിയെടുത്ത പൊയ്മുഖവും ധരിച്ച്‌, വാദ്യമേളങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന കുമ്മാട്ടികള്‍ നാടിന്റെ ആവേശമാണ്.

weone kerala sm