മുന്നോട്ട് വച്ച കാൽ പിന്നോട്ടെടുക്കാതെ ട്രംപ്; 18000 ഇന്ത്യക്കാർ നാടു കടത്തൽ ഭീഷണിയിൽ
1 min read

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രഖ്യാപനം 18,000 ഇന്ത്യക്കാരെ ബാധിച്ചേക്കും. ജനുവരിയിൽ നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നവംബറിൽ പുറത്തുവിട്ടിരുന്നു. അതിൽ 17,940 പേർ ഇന്ത്യക്കാരാണ്.
കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് സൂചന. തങ്ങളുടെ പൗരന്മാരായിട്ടുള്ളവരെ സ്വീകരിക്കാൻ വിദേശ സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ പറഞ്ഞു.അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐസിഇ ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പൗരരെ സ്വീകരിക്കുന്നകാര്യത്തിൽ രാജ്യങ്ങൾ കാണിക്കുന്ന നിസ്സഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. നിലവിൽ ഇന്ത്യ, പാകിസ്താൻ, ഭൂട്ടാൻ, ചൈന, റഷ്യ, ഇറാൻ തുടങ്ങി 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.കഴിഞ്ഞ 3 വർഷത്തിനിടയിൽ, നിയമവിരുദ്ധമായി ഏകദേശം 90,000 ഇന്ത്യക്കാർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതായും ഈ വ്യക്തികളിൽ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തിനിടെ അതിർത്തിവഴി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 90,000 ഇന്ത്യക്കാരാണ് അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യുഎസ് തിരിച്ചയച്ചിരുന്നു.
