പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു
1 min read

പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതി പ്രമേയം കേന്ദ്രം പാസാക്കിയാണ് സഭ പിരിച്ചു വിട്ടത്. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമാണ് പാർലമെൻറിൽ ഇത്തവണ അരങ്ങേറിയത്. 20 ദിവസം നീണ്ടു നിന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയുടെ പ്രമേയം കേന്ദ്രം പാസാക്കി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ആദ്യ മിനിറ്റുകളിൽ തന്നെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 12 മണിക്ക് പുനരാരംഭിച്ച രാജ്യസഭയും ജെപിസി പ്രമേയത്തിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. അതേസമയം പ്രമേയത്തിലെ ശബ്ദ വോട്ടിംഗിൽ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. പാർലമെൻറ് സമ്മേളനത്തിന്റെ ആദ്യഘട്ടം മുതൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം സഭയിൽ പിടിച്ചു കെട്ടി. അദാനി, സംഭൽ , മണിപ്പൂർ എന്നീ വിഷയങ്ങളിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ വേഗത്തിൽ പിരിച്ചുവിടുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യത്തിനുമേൽ നടന്ന ഭരണഘടന ചർച്ചയിൽ പ്രതിഷേധം വീണ്ടും ആളിക്കത്തി. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇന്ത്യ മുന്നണിയിലെ എംപിമാർ ഒന്നടങ്കം സഭക്കകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് ബിജെപി എംപിമാരും പ്രതിഷേധവുമായി എത്തിയതോടെ രംഗം വഷളായി. ഇതോടെ പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി ലോക്സഭാ സ്പീക്കർ ഓം ബിർള ഉത്തരവിറക്കി. അമിത് ഷായുടെ രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ച പ്രതിപക്ഷ എംപിമാർ പാർലമെറ്റിന് പുറത്ത് നിന്നും പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു.സഭയിലും ശക്തമായ പ്രതിഷേധമുയർന്നതോടെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
