കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഫോണുകൾ കവർന്ന യുവതി അറസ്റ്റിൽ
1 min read

കണ്ണൂർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഫോണുകൾ കവർന്ന യുവതി അറസ്റ്റിൽ. കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശിനി ഷംസീറയെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ 28, 30 തീയതികളിലാണ് നഗരത്തിലെ നാലോളം സ്ഥാപനങ്ങളിൽ കയറി ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്.
28 ന് വൈകീട്ട് കണ്ണൂർ ബല്ലാർഡ് റോഡിലെ ഇബ്രാഹിമിന്റെ വസ്ത്ര സ്ഥാപനത്തിൽ കയറി അവിടെ കൗണ്ടറിൽ വച്ചിരുന്ന 13,000 രൂപ വിലയുള്ള ഫോണും വൈകീട്ട് ആറരയോടെ പുതിയ ബസ് സ്റ്റാന്റിലെ മനോജ് കാരായി യുടെ ഫാബിയ ഇന്നർ വേൾഡ് ആന്റ് ഡെയ്ലി വേയർ സ്ഥാപനത്തിലെ കൗണ്ടറിൽ നിന്നും 14000 രൂപ വിലയുള്ള ഫോണും മോഷ്ടിച്ചു.
30 ന് ഉച്ചയോടെ പുതിയ ബസ് സ്റ്റാന്റിലെ തന്നെ ഫാൻസി ഷോപ്പിൽ നിന്നും കൗണ്ടറിൽവച്ചിരുന്നസ്റ്റാഫിന്റെ 24,000 രൂപ വിലവരുന്നഫോണും മോഷ്ടിച്ചു . സ്ഥാപനങ്ങളിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് മോഷണം നടത്തുന്നത്.സ്കൂൾ വിദ്യാർത്ഥിയായ മകനെ മറയാക്കിയാണ് യുവതി മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശിനി ബീവി ഹൗസിലെഷംസീറ(38) യെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണം നടത്തുന്ന ഫോണുകൾ വളരെ ചെറിയ വിലക്ക് തിരൂർ മാർക്കറ്റിൽ വിൽപന നടത്തുകയാണ് ചെയ്യാറുള്ളതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എ എസ്ഐമാരായ ഷമീൽ പി പി , വിൽസൺ ജോസഫ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടെയുള്ള മകനെ നഗരത്തിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
