അധ്യാപികയായി തുടരാൻ പോലും യോഗ്യത ഇല്ല’; ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റിട്ട അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ
1 min read

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ഷൈജ ആണ്ടവനെ ഡീനായി നിയമിച്ച എൻഐടി നടപടി പിൻവലിക്കണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാഷ്ട്രപിതാവിൻ്റെ ഘാതകൻ ഇന്ത്യയുടെ അഭിമാനം ആണെന്ന് ഉദ്ഘോഷിച്ച ഷൈജ ആണ്ടവന് ഒരു അധ്യാപികയായി തുടരാൻ പോലും യോഗ്യത ഇല്ല എന്നിരിക്കെ ഇത്തരത്തിൽ ഒരു പദവിയിലേക്ക് നിയമിച്ചത് അനുവദിക്കാൻ കഴിയുന്നതല്ല എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണരൂപം
മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്സെയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കമന്റിട്ട കേസിലെ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന കോഴിക്കോട് എൻ ഐ റ്റി പ്രൊഫസർ ഷൈജ ആണ്ടവനെ ഡീൻ ആയി നിയമിച്ച നടപടി പ്രതിഷേധാർഹമാണ്.
കഴിഞ്ഞവർഷമാണ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്ന ഗോഡ്സെ ഇന്ത്യയുടെ അഭിമാനമാണെന്ന് ഷൈജ ആണ്ടവൻ സാമൂഹ്യ മാധ്യമങ്ങളിൽ കമന്റിട്ടത്. തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായ എൻഐടി സീനിയോറിറ്റി മറികടന്ന് ഇതുവരെ വകുപ്പ് മേധാവി പോലും ആവാത്ത ഷൈജ ആണ്ടവനെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് ഡീനായി നിയമിച്ചിരിക്കുകയാണ്.
സംഘപരിവാറിന്റെ വർഗീയ വിഭജന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന ഒറ്റ യോഗ്യത മുൻനിർത്തിയാണ് ഷൈജ ആണ്ടവനെ ഈ പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിൻ്റെ ഘാതകൻ ഇന്ത്യയുടെ അഭിമാനം ആണെന്ന് ഉദ്ഘോഷിച്ച ഷൈജ ആണ്ടവന് ഒരു അധ്യാപികയായി തുടരാൻ പോലും യോഗ്യത ഇല്ല എന്നിരിക്കെ ഇത്തരത്തിൽ ഒരു പദവിയിലേക്ക് നിയമിച്ചത് അനുവദിക്കാൻ കഴിയുന്നതല്ല.
ഷൈജ ആണ്ടവനെ ഡീനായി നിയമിച്ച എൻഐടി നടപടി പിൻവലിക്കണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
