ട്രാഫിക്കിൽ കുടുങ്ങി 10 മിനിറ്റ് വൈകി, ഫ്ളൈറ്റ് മിസായി, രക്ഷിച്ചത് ഗണപതി ഭഗവാൻ; ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട യുവതി
1 min read

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറാൻ കഴിയാത്തതിനാൽ ജീവിതം ഭാഗ്യം കൊണ്ട് തിരിച്ചുകിട്ടിയ സമാധാനത്തിലാണ് യുവതി. ഇരുന്നൂറിലധികം പേരുടെ ജീവനെടുത്ത വിമാനദുരന്തത്തിൽനിന്ന് ഭൂമി ചൗഹാൻ എന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തന്നെ ഗണപതി ഭഗവാൻ രക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്.
വലിയ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതാണ് ഇവർക്ക് ഫ്ലൈറ്റ് മിസ്സ് ആകാൻ കാരണം. എന്നാൽ തൊട്ടു പിന്നാലെ ആ വിമാനം തകർന്നുവെന്ന വാർത്ത കേട്ടപ്പോൾ താൻ പൂർണ്ണമായും തകർന്നുപോയെന്ന് യാത്രക്കാരിയായ ഭൂമി ചൗഹാൻ പറഞ്ഞു.
ഭർത്താവ് ലണ്ടനിലാണ് താമസിക്കുന്നതെന്നും രണ്ട് വർഷത്തിന് ശേഷം അവധിക്കാലം ആഘോഷിക്കാൻ അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്നതാണെന്നും അവർ പറഞ്ഞു. അവൾ ഒറ്റയ്ക്ക് ലണ്ടനിലേക്ക് മടങ്ങാൻ പോവുകയായിരുന്നു. വിമാനം കൃത്യസമയത്ത് എത്തി. എന്നാൽ അതിൽ കയറി യാത്ര തിരിക്കാൻ കൃത്യസമയത്ത് എത്താൻ കഴിയാത്തതിനാൽ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു.
എന്റെ ശരീരം അക്ഷരാർത്ഥത്തിൽ വിറയ്ക്കുകയാണ് എനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്. സംഭവിച്ചതെല്ലാം കേട്ടപ്പോൾ തന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്. ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞ ദൈവിക ഇടപെടലാണെന്നും താൻ ഭാഗ്യവതിയാണെന്ന് അവർ പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നുവെന്നും എന്റെ ഗണപതി ബാപ്പ എന്നെ രക്ഷിച്ചുവെന്നും ഭൂമി ചൗഹാൻ പ്രതികരിച്ചു.തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും സ്ത്രീ ഈ സംഭവത്തെക്കുറിച്ച് പറയുന്നു. പത്ത് മിനിറ്റ് വൈകിയതിനാൽ തന്റെ ജീവൻ രക്ഷപ്പെട്ടത്. ആ പത്ത് മിനിറ്റ് കാരണം മാത്രമാണ് എനിക്ക് വിമാനത്തിൽ കയറാൻ കഴിയാത്തത്. ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല അവർ പറഞ്ഞു.
