കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്

1 min read
SHARE

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഹാഷിമിന് നേരെയുണ്ടായ ആക്രമണം ഇതിന് തുടര്‍ച്ചയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

ഹാഷിമിന്റെ മുതുകിലും കഴുത്തിലും കാലിലും അടിയേറ്റിട്ടുണ്ട്. കാലുകളുടെ പരുക്കാണ് ഏറെ ഗുരുതരം. എങ്കിലും ഹാഷിം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വഴിയരികില്‍ ഹാഷിമിനെ കാത്തിരുന്ന സംഘം ഇരുമ്പുവടികള്‍ കൊണ്ടാണ് ആക്രമണം നടത്തിയത്.

കുറുമ്പക്കാട് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. പാനൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനും പരുക്കുണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.