ആദ്യം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം, നേരം ഇരുട്ടി വെളുത്തപ്പോൾ 8000 ജീവനക്കാരെ പുറത്താക്കി മെറ്റ

മണിക്കൂറുകൾക്കുള്ളിൽ 8000 ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി ഭീമൻ ടെക് കമ്പനി മെറ്റ. ജീവനക്കാരോട് ഇന്ന് മുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനി ആദ്യം നിർദ്ദേശിച്ചിരുന്നത്. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലുള്ള ജീവനക്കാരോട് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചത്. അതിനുശേഷമാണ് പുലർച്ചെ നാലുമണി മുതൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ഈമെയിൽ സന്ദേശങ്ങൾ ജീവനക്കാർക്ക് ലഭിച്ചുതുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. മെറ്റയിലെ പത്ത് ശതമാനം ജീവനക്കാരെയാണ് നിലവിൽ പിരിച്ചുവിട്ടിരിക്കുന്നത്.സിംഗപ്പൂർ കേന്ദ്രീകരിച്ചുള്ള ജീവനക്കാർക്കാണ് പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ സന്ദേശങ്ങൾ എത്തിയതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മെറ്റയിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. അടുത്തിടെ ഏകദേശം 78,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. 7,000 ജീവനക്കാരെ പുതിയ എഐ നേറ്റീവ് ടീമുകളിലേക്ക് പുനർനിയമിക്കുമെന്ന് ചീഫ് പീപ്പിൾ ഓഫീസർ ജനേൽ ഗെയ്ൽ ഒരു ഇന്റേണൽ മെമ്മോയിൽ അറിയിച്ചിട്ടുണ്ട്.

