‘ജി സുധാകരൻ കുട്ടിച്ചാത്തൻ’, കായംകുളത്ത് എന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു; യു പ്രതിഭ

ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തിൽ ജി സുധാകരനെ കുട്ടിചാത്തനെന്ന് വിളിച്ച് യു പ്രതിഭ. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു. അമ്പലപ്പുഴയിലും LDFനെതിരെ ഇതേ പണി ചെയ്തു. ‘ഇയാൾ എന്താ കുട്ടിച്ചാത്തൻ ആണോ’ എന്ന് യു പ്രതിഭ ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു. 2021ൽ ജി സുധാകരൻ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിൻറെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും അവർ വിമർശിച്ചു.
വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി യു പ്രതിഭ. ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതൃത്വം മറുപടി നൽകിയില്ല. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യു പ്രതിഭക്കെതിരെയും ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചു. പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ?. യു പ്രതിഭക്കെതിരായ വലിയ വികാരം കായംകുളത്തുണ്ടായിരുന്നു.
പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കി. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നതെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം പ്രവർത്തകർ പണിയെടുത്തില്ലെന്നായിരുന്നു യു പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞത്.

