ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

SHARE

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസ്, ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധിയായേക്കും. ചര്‍ച്ചകള്‍ നടക്കുന്നതായി കെ വി തോമസ്  സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുമായി അടുപ്പമുള്ളവരാണ് സംസാരിച്ചത്. പിണറായി വിജയന്റെയും എം എ ബേബിയുടെയും അനുവാദത്തോടെ തീരുമാനമെടുക്കുമെന്നും കെ വി തോമസ്  പറഞ്ഞു.

ആധികാരികമായി വന്നതിന് ശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയാണെങ്കില്‍ പിണറായി വിജയനോടും ബേബി സഖാവിനോടും ചോദിക്കും. കാരണം അവരാണ് എനിക്ക് തണലായത്. ആ പ്രൊട്ടക്ഷന്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. അവരുടെ അഭിപ്രായം എന്റെ ഏത് തീരുമാനത്തിനും പ്രാധാന്യമര്‍ഹിക്കുന്നതാണ് – അദ്ദേഹം പറഞ്ഞു.

കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചിരുന്നു. താന്‍ പലരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന പദവി നിലനിര്‍ത്തണമോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചല്ലോ എന്ന ചോദ്യത്തിന് ഇല്ലല്ലോ എന്നായിരുന്നു മറുപടി. എനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു സാഹചര്യം കിട്ടി അത് പ്രയോജനപ്പെടുത്തി. വിഡി സതീശന്‍ മിടുക്കനാണ് – കെ.വി തോമസ് പറഞ്ഞു.