റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

ബെംഗളൂരുവിൽ റാപ്പിഡോ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന് മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങിയ സംഭവത്തിൽ, കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല. 20 ലക്ഷത്തിൽ അധികം രൂപ ചികിത്സക്ക് ചിലവായെന്നും റാപ്പിഡോ കമ്പനി അധികൃതർ ഇതുവരെ ബന്ധപ്പെട്ടില്ലെന്നും പരുക്കേറ്റ സാനി കൃഷ്ണയുടെ സഹോദരൻ ദിപുൽ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുൻപാണ് അപകടമുണ്ടായത്.യുവതിയുടെ കുടുംബത്തിന് ഒരു രൂപ പോലും കമ്പനി ധനസഹായം നൽകിയില്ല. കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനി അധികൃതർ ഫോണിൽ പോലും വിളിച്ചില്ലെന്നും സഹോദരൻ ദിപുൽ പറഞ്ഞു. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു.മൂന്ന് മാസം റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

