വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ; പി ശശിക്ക് എതിരായ അന്വേഷണം ശക്തമാക്കി പൊലീസ്.

ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതിയിൽ സിപിഐഎം നേതാവ് പി ശശിക്ക് പുറമെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റ മകനും പൊലീസിന്റെ അന്വേഷണ പരിധിയിൽ. പി ശശിക്ക് എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്തേക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ മോഹിത് റാവത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. പരാതിക്കാരന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിന് ഷർഷാദ് പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. തന്റെ അറസ്റ്റിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. പി ശശി അടക്കമുള്ളവരുടെ ഫോൺ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കാണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെ പരാതിയിൽ അന്വേഷണം നടത്തിയാൽ പി ശശിക്കെതിരായ കൂടുതൽ പരാതികൾ ഉയർന്നു വരും.ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഐഎം നേതൃത്വത്തിനും പൊളിറ്റ് ബ്യൂറോയ്ക്കും എതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമാണ് അദ്ദേഹത്തിന്റെ പരാതിയുടെ വിഷയം. യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്ണ സിപിഐഎം നേതാക്കളുടെ ബിനാമിയാണെന്നും മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളിൽ ദുരുഹതയുണ്ടെന്നും കാണിച്ച് ഷർഷാദ് സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കും എം.എ. ബേബിക്കും പരാതി നൽകിയിരുന്നു. തന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഓഫീസാണെന്നും പാർട്ടി സെക്രട്ടറിയുടെ മകനെതിരായ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ കള്ളക്കേസെന്നും ഷർഷാദ് ആരോപിച്ചിരുന്നു.

