June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

കത്രിക വയറ്റിൽ കുത്തിക്കയറി യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്: അമ്മയുടെ സംശയം ഏറ്റെടുത്ത പോലീസ് അന്വേഷണത്തിൽ കൊലപാതകം തെളിഞ്ഞു; ഭാര്യ അറസ്റ്റിൽ

SHARE

എറണാകുളം പറവൂരില്‍ കത്രിക വയറ്റില്‍ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയില്‍ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി നികത്തില്‍ സിബിനാണ് മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ ഭാര്യ സിബിന്റെ വയറ്റില്‍ കത്രിക കൊണ്ട് കുത്തുകയായിരുന്നു. സംഭവത്തില്‍ ഭാര്യ രമണി(38)യെ പൊലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക വീട്ടില്‍ വെച്ച്‌ സിബിന് വയറ്റില്‍ കത്രികവെച്ച്‌ കുത്തേല്‍ക്കുന്നത്. തന്നോടുള്ള ദേഷ്യത്തില്‍ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റില്‍ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്.ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിബിന് പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സിബിനും ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടറോടും പറഞ്ഞത് ഇതുതന്നെയാണ്.മുറിവ് ഗുരുതരമായതിനാല്‍ പറവൂർ ഗവ. ആശുപത്രി, എറണാകുളം മെഡിക്കല്‍ കോളേജ്, ആലുവയിലെ സ്വകാര്യ ആശുപത്രി, തൃശൂർ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സിബിൻ മരിക്കുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ സിബിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണത്തില്‍ സിബിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സിബിനും രമണിയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതർക്കമുണ്ടായി. അതിനിടെ കയ്യില്‍ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയില്‍ കയറി വാതില്‍ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതില്‍ തള്ളിത്തുറന്നു. സിബിന്റെ കയ്യില്‍ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാർഥം സിബിന്റെ വയറ്റില്‍ ആഞ്ഞുകുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തത്.കത്രിക ഭിത്തിയില്‍ തട്ടിയ ശേഷം തെറിച്ച്‌ വയറില്‍ കൊണ്ടാല്‍ ഉണ്ടാകുന്നതരം മുറിവല്ലയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്നാണ് പോലീസ് രമണിയെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്കൂള്‍ വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

we one kerala aj