അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, 19 വർഷമായി ജയിലിൽ; ഒരു വർഷത്തിനകം മോചനം
1 min read

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ
മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും. കേസിൽ 20 വർഷമാണ് സൗദി കോടതി തടവ് ശിക്ഷവിധിച്ചത്.
34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.
2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
