ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ഫണ്ടിൽനിന്ന് 44 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം

1 min read
SHARE

കണ്ണൂർ ജില്ലയിലെ ഖനനാനുബന്ധ പ്രവർത്തനങ്ങൾ മൂലം ബാധിക്കപ്പെട്ട ആളുകളുടെയും പ്രദേശങ്ങളുടെയും ക്ഷേമത്തിന് വേണ്ടി സംസ്ഥാന സർക്കാർ നിർദേശ പ്രകാരം രൂപീകരിച്ച ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ (ഡിഎംഎഫ്) ജനറൽ കൗൺസിൽയോഗം ഖനന പ്രദേശങ്ങളിൽ ഡിഎംഎഫ് ഫണ്ടിൽനിന്ന് 44 ലക്ഷം രൂപയുടെ ആറ് പ്രവൃത്തികൾ നടത്തുന്നതിന് അംഗീകാരം നൽകി. 81.66 ലക്ഷം രൂപയുടെ പദ്ധതികൾ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന് സർക്കാറിന്റെ അനുമതി തേടും.
നാല് പദ്ധതികൾ കണിച്ചാർ ഗ്രാമപഞ്ചായത്തിനാണ്. നവബോധിനി വായനശാല കെട്ടിടം നിർമ്മാണം ഒമ്പത് ലക്ഷം രൂപ, അരുവിക്കര അങ്കണവാടി കെട്ടിടം പുനരുദ്ധാരണം അഞ്ച് ലക്ഷം രൂപ, കണിച്ചാർ ഗ്രാമപഞ്ചായത്തിലെ നെല്ലാനിക്കൽ തോടിന്റെ രണ്ട് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ വീതം എന്നീ പദ്ധതികൾക്ക് അംഗീകാരം നൽകി. ശ്രീകണ്ഠപുരം നഗരസഭയിലെ പ്രതിഭ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് വയോജന വിശ്രമ കേന്ദ്രം പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. തൃപ്പങ്ങോട്ടൂർ നരിക്കോട്ടുമല ജിഎൽപി സ്‌കൂളിൽ വിനോദ പാർക്ക് നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നതിന് അംഗീകാരം നൽകി.
10 ലക്ഷത്തിന് മുകളിൽ വരുന്ന മൂന്ന് പദ്ധതികളാണ് സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കുക. പദ്ധതികൾ ഇവയാണ്: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ തെരുവു വിളക്കുകൾ സ്ഥാപിക്കൽ-14,93,864 രൂപ, പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ കാരിക്കൊമ്പിൽ തോട് സംരക്ഷണം 28.5 ലക്ഷം രൂപ, ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ ആനക്കുഴി തോട് സംരക്ഷണം 38.23 ലക്ഷം രൂപ. 18 ഗ്രാമപഞ്ചായത്തുകളാണ് ഡിഎംഎഫിറെ പരിധിയിൽ വരുന്നത്.

യോഗത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജിയോളജിസ്റ്റ് കെ ആർ ജഗദീശൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി ഓമ്പള്ളി, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എഫ് അലക്‌സാണ്ടർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.