പുസ്‌തക വിവാദം; എഴുത്തുകാർക്കും പ്രസാധകർക്കുമെതിരെ നടപടി വേണം, എം ടിയുടെ മകൾ അശ്വതി കോടതിയിൽ മൊഴി നൽകി

എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ മുന്‍ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തകത്തിനെതിരെ എം. ടിയുടെ മകൾ അശ്വതി നായർ കോടതിയിൽ മൊഴി നൽകി. എഴുത്തുകാരി പ്രമീളനായരെ കുറിച്ച് ദീദി ദാമോദരനും എച്ച്. മുക്കുട്ടിയും ചേർന്ന് എഴുതി ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ് ബാഷ്‌പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെയാണ് പരാതി. എം ടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പുസ്തകം പ്രസിദ്ധീകരിച്ചെന്നാണ് മക്കളായ അശ്വതിയുടെയും സിത്താരയുടെയും പരാതി.
എംടിയുടെ മകൾ അശ്വതിയുടെ മൊഴി കോഴിക്കോട് സിജെഎം കോടതി 4 രേഖപ്പെടുത്തി. പുസ്തകം എം ടി യെയും കുടുംബത്തെ അപമാനിക്കുന്നതെന്നാണ് അശ്വതി നൽകിയ മൊഴി. പ്രസാധകരും എഴുത്തുകാരും ഗൂഢാലോചന നടത്തി. പുസ്തകത്തിൻ്റെ തലക്കെട്ടും ഡിസൈനും തൻ്റെ അച്ഛനായ എം ടി വാസുദേവൻ നായരെ മോശക്കാരനാക്കുന്നതാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് എഴുത്തുകാർ പുസ്‌തകം പ്രസിദ്ധീകരിച്ചത് എന്നും മൊഴിയിൽ പറയുന്നു. കേസ് പരിഗണിക്കുന്നത് കോടതി മെയ് രണ്ടിലേക്ക് മാറ്റി.
കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും നേരത്തെ തന്നെ ആരോപിച്ചിരുന്നു. പുസ്തകം പിൻവലിച്ച് മാപ്പ് പറയാൻ പ്രസാധകരോടും എഴുത്തുകാരോടും ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

