നാഗ്പൂരിൽ ബുൾഡോസർ ആക്ഷൻ; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി

1 min read
SHARE

നാഗ്പൂരിൽ യു പി മോഡൽ ബുൾഡോസർ നടപടിയുമായി നഗരസഭ. നാഗ്പൂർ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിൻ്റെ നിർമാണം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി.

മാർച്ച് 20ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചപ്പോൾ ടൗൺ പ്ലാനിംഗ് ആക്റ്റിന്റെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാർച്ച് 21 ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. അനധികൃത നിര്‍മാണമെന്ന് ഉറപ്പായാല്‍ ബുൾഡോസർ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല‍്കിയിരുന്നു. അതിനുശേഷമാണ് ഇന്ന് പത്തുമണിയോടെ ഇടിച്ചു നിരത്തല്‍ തുടങ്ങിയത്. ഫഹീം ഖാന്റെ അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്ത വീടിന്‍റെ ഒരു ഭാഗമാണ് ഇടിച്ചു നിരത്തിയത്. നാഗ്പൂർ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജയിലിലാണ്. കലാപത്തിന് പ്രേരണയായത് ഫഹീം ഖാന്റെ പ്രസംഗമാണെന്നായിരുന്നു പൊലീസ് ആരോപണം.അതേസമയം, രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വർഗീയ സംഘർഷത്തിന് പിന്നാലെ നാഗ്പൂരിലെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. മഹല്‍ എന്ന പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. നിരവധിപേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റിരിക്കുന്നത്.