ഗവർണറുടെ പട്ടികയിൽ ഡോ. മീന ടി പിള്ളയ്ക്കും സ്ഥാനമില്ല; കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതിയെയും വെല്ലുവിളിച്ച് ഗവർണർ

1 min read
SHARE

കാലിക്കറ്റ് സർവ്വകലാശാല വി സി നിയമനത്തിൽ ഗവർണറുടെ നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നത്. വിദഗ്ദ്ധയല്ലെന്ന് കണ്ട്ഗവർണർ തള്ളിയ ഡോ. മീന ടി പിള്ള, വിദഗ്ദ്ധരുടെ പട്ടികയിൽ സുപ്രീം കോടതി ഉൾപ്പെടുത്തിയ ആൾ. ഡോ. മീനയെ രാജ്യത്തെ വിദഗ്ദ്ധരുടെ പട്ടികയിൽ സുപ്രീം കോടതി ഉൾപ്പെടുത്തിയത് പശ്ചിമ ബംഗാൾ സർക്കാരുൾപ്പെട്ട വിസി നിയമന കേസിലായിരുന്നു. സുപ്രീം കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിന് സർക്കാർ നൽകിയ പട്ടിക തള്ളിയാണ് ഡോ. പി രവീന്ദ്രനെ ഗവർണർ നിയമിച്ചത്. സർക്കാർ നൽകിയ പാനലിലുള്ളവർ യോഗ്യരല്ലെന്നാണ് ഗവർണറുടെ വാദം. കേരള സർവകലാശാല ഇംഗ്ലിഷ് പ്രഫസർ ഡോ. മീന ടി പിള്ള, ഹിന്ദി പ്രൊഫസർ ഡോ. ജയചന്ദ്രൻ, കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പ്രഫസർ ഡോ. പിപി പ്രദ്യുമ്‌നൻ, എന്നിവരുടെ പേരുകളായിരുന്നു സർക്കാർ നൽകിയ പട്ടികയിൽ. എല്ലാവരും ഗവർണർ നിയമിച്ച വിസിക്ക് മുകളിലോ വിസിക്കൊപ്പമോ യോഗ്യർ എന്ന് പട്ടിക പരിശോധിച്ചാൽ വൃക്തമാകും. അതിൽ ഡോ. മീന ടി പിള്ളയുടെ പേര് തള്ളിയ ആരിഫ് മുഹമ്മട് ഖാൻ്റെ നടപടി സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്നതായി.

വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മറ്റിയിൽ അംഗമായി മുൻപ് സുപ്രീം കോടതി നിയമിച്ച വിദഗ്ധയാണ് ഡോ. മീന ടി പിള്ള. അടുത്തിടെ പശ്ചിമ ബംഗാളിലെ 7 സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ബംഗാൾ സർക്കാർ നൽകിയ കേസിലാണ് സേർച്ച് കം സെലക്ഷൻ കമ്മറ്റിയെ സുപ്രീം കോടതി നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായി വിദഗ്ദ്ധരുടെ ഒരു പാനൽ സുപ്രീം കോടതി അന്ന് തയ്യാറാക്കുകയായിരുന്നു. വിവിധ മേഖലകളിലെ വൈദഗ്ദ്ധ്യമായിരുന്നു മാനദണ്ഡം ആ പട്ടികയിൽ ഇടം പിടിച്ച ഡോ. മീന ടി പിള്ള യോഗ്യയല്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബഞ്ച് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിശോധിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡോ. മീന ടി പിള്ളയുടെ പേര് വിദഗ്ദ്ധരുടെ പട്ടികയിൽ ഇടം പിടിച്ചത്. കേരള സർക്കാരിനെ മാത്രമല്ല, സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ തീരുമാനം. ചാൻസലറുടെ നടപടി നിയമയുദ്ധത്തിന് വഴിവെക്കും എന്നുറപ്പാണ്. തൻ്റെ നടപടിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എങ്ങനെ ന്യായീകരിക്കും എന്നാണ് അറിയേണ്ടത്.