റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങള്‍: കെ കെ ശൈലജ

1 min read
SHARE

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎല്‍എ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയില്‍ മാത്രമല്ല ഇത്തരം ചൂഷണങ്ങള്‍ പല തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാന്‍ സിനിമയില്‍ തന്നെയുള്ളവര്‍ മുന്‍കയ്യെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. വനിതാ പ്രവര്‍ത്തകര്‍ നേരിട്ട കടുത്ത ക്രൂരതകള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ട്.