പറന്നുയരുന്നത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്; സുവർണ നിമിഷത്തേക്ക് ഇന്ത്യൻ വ്യോമസേന

1 min read
SHARE

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌ നേടാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് മറീന ബീച്ചിൽ ചരിത്ര നിമിഷത്തിന് വേദിയാകും. ഞായറാഴ്ച 22 വിഭാഗങ്ങളിൽ നിന്നുള്ള 72 വിമാനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാൻഡ് ഫ്‌ളൈപാസ്റ്റാണ് ഇന്ത്യൻ വ്യോമസേന നടത്താൻ ഉദ്ദേശിക്കുന്നത്. ഈ എയർഫോഴസ് ദിനത്തിന്റെ തീം “ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ”എന്നതാണ്. ആരോഹെഡ്, ത്രിശൂൽ, രുദ്ര തുടങ്ങിയ രൂപങ്ങൾ ആകാശത്ത് സൃഷ്ടിക്കുന്ന എയർഫോഴ്സിൻ്റെ ഐതിഹാസിക പ്രകടനങ്ങൾക്കും ഐഎഎഫിൻ്റെ സൂര്യ കിരൺ, സാരംഗ് ടീമുകളുടെ ആവേശകരമായ എയറോബാറ്റിക്‌സിനും ഒക്ടോബർ ആറിന് ചെന്നൈ സാക്ഷ്യം വഹിക്കും. മറീന ബീച്ചിലെ ഫ്ലൈപാസ്റ്റിൽ എസ് യൂ-30, എംഐജി-29, ജാഗ്വാർസ് തുടങ്ങിയ യുദ്ധവിമാനങ്ങളും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ , അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) എംകെ4 തുടങ്ങിയ ഹെലികോപ്റ്ററുകളും പങ്കെടുക്കും. നാവികസേനയുടെ P8I, വിൻ്റേജ് ഡക്കോട്ട എന്നിവയും ഈ ആകാശ കാഴ്ച്ചയിൽ വിസ്മയം തീർക്കും. രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയായിരിക്കും നടക്കുക. സാഗർ, ആകാശ്, ധ്വജ് തുടങ്ങിയ ഏരിയൽ ഡ്രില്ലുകൾ കാണികളെ വിസ്മയിപ്പിക്കും. രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ ശേഷികൾ പ്രദർശിപ്പിച്ചുകൊണ്ട് ദേശീയ സുരക്ഷയക്ക് ഊന്നൽ നൽകുകയാണ് ഐഎഎഫ്. ഇതിനൊപ്പം ഞായറാഴ്ച ലിംക റെക്കോർഡിൽ കൂടി ഇടം നേടാനായാൽ ഐഎഎഫിന് അതൊരു പൊൻതൂവലായി മാറുമെന്നത് ഉറപ്പാണ്.