ഭൂമിയുടെ അകകാമ്പിൽ നിന്നും പുറത്തേയ്ക്ക് ഒഴുകി സ്വർണം; വരുന്നത് ഈ വഴി
1 min read

ഭൂമിയുടെ അകകാമ്പിനുള്ളിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോരുന്നതായി കണ്ടെത്തൽ. അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെയാണ് ഇവ പുറത്തേയ്ക്ക് എത്തുന്നത്. ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ചുള്ള പഠനത്തിലാണ് ഈ നിർണായകമായ കണ്ടെത്തൽ. ഭൂമിയുടെ കാമ്പിൽ നിന്ന് സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും ഉപരിതലത്തിലേക്ക് ചോർന്നൊലിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ സ്ഥിരീകരിക്കുന്നത്. ഇതുസംബന്ധിച്ച പഠനം ‘നേച്ചര്‍’ ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഭൂമിയിലെ സ്വർണ്ണത്തിന്റെയും റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99% ത്തിലധികവും ഭൂമിയുടെ അകക്കാമ്പിലാണ് സ്ഥിതി ചെയ്യുന്നത്. 3,000 കിലോമീറ്റർ കട്ടിയുള്ള പാറക്കടിയിൽ ആണ് ഈ കാമ്പ് ഉള്ളത്. നൂതന ഐസോടോപ്പിക് വിശകലന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ച് നടത്തിയ പഠനത്തിലാണ് അകക്കാമ്പിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോർന്നൊലിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.ജര്‍മ്മനിയിലെ ഗോട്ടിംഗന്‍ സര്‍വകശാലയിലെ ഗവേഷകരുടെ സംഘമാണ് ഹവായിലെ അഗ്‌നിപര്‍വത പാറകളില്‍ പഠനം നടത്തിയത്. റുഥീനിയത്തിന്റെ ഒരു പ്രത്യേക ഐസോടോപ്പ് അസാധാരണമായി ഉയര്‍ന്ന അളവില്‍ അവര്‍ കണ്ടെത്തി. ഇത് ഭൂമിയുടെ മാന്റിലിനേക്കാള്‍ കാമ്പില്‍ കൂടുതലായി കാണപ്പെടുന്നതാണ്. ലാവ ഭൂമിയുടെ ആഴങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന സൂചന നല്‍കുന്നതായിരുന്നു ഇത്. അഗ്നിപർവ്വത സ്ഫോടന സമയത്ത് ഭൂമിയുടെ അകക്കാമ്പ് ഉപരിതലത്തിലെത്തുന്നത് ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
