കത്തിന്റെ പേരിൽ ഞാൻ ബലിയാടാകുന്നു, ഒരു രൂപ പോലും വഴി വിട്ട് സമ്പാദിച്ചിട്ടില്ല’; എൻ ഡി അപ്പച്ചൻ

1 min read
SHARE

ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും ജീവിച്ചതുമെന്നും ഒരു രൂപയുടെ ഇടപാട് പോലും താൻ നടത്തിയിട്ടില്ല എന്നും അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമെന്നാണ് എൻ ഡി അപ്പച്ചൻ ആരോപിക്കുന്നത്. ഒരു കത്തിന്റ പേരിൽ താൻ ബലിയാടാകുകയാണ്. താൻ ഒരു രൂപ പോലും വഴിവിട്ട് സമ്പാദിച്ചിട്ടില്ല. വിജയൻ അടുത്ത സുഹൃത്താണെന്നും ഈ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. കത്തിൽ പേരുണ്ട് എന്നുള്ളതുകൊണ്ട് താൻ ബലിയാടാകുകയാണ് എന്നും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഐഎം സ്ഥിരമായി ചെയ്യുന്ന പണി എന്നും എൻ ഡി അപ്പച്ചൻ ആരോപിച്ചു.

 

തുടർനടപടികള്‍ ചർച്ച ചെയ്യാന്‍ അപ്പച്ചൻ കെപിഎസി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി. ഐ സി ബാലകൃഷ്ണനും ഉടൻ എത്തിയേക്കുമെന്നാണ് സൂചന. കേസിൽ പ്രതിയായ കെ കെ ഗോപിനാഥൻ മുൻ‌കൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെയാണ് വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതി ചേർത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍.

 

 

എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.