ദേശീയപാത ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നതായി ആക്ഷേപം
1 min read

.
മേഘ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കഴിഞ്ഞദിവസം ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം കുറ്റിക്കോൽ , കൂവോട് തുരുത്തി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥലത്ത് തള്ളാൻ ശ്രമിച്ചത് നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി പോലീസിന് കൈമാറി.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കുറ്റിക്കോൽ , കൂവോട് തുരുത്തി ഭാഗങ്ങളിൽ ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനടുത്താണ് മാലിന്യം തള്ളാൻ ശ്രമിച്ചത്.സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവ് സംഭവമായിരുന്നു.ബൈപ്പാസിനടുത്ത് സ്റ്റേഡിയത്തിൽ കമ്പവലി മത്സരം നടക്കുന്നതിനിടയിൽ കുട്ടികളാണ് സംഭവം കണ്ടത്.നാട്ടുകാർ ഇടപ്പെട്ടപ്പോൾ മേഘ കൺസ്ട്രക്ഷൻ കമ്പനി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്നുള്ള കക്കൂസ് മാലിന്യമാണ് ഇവിടെ തള്ളാൻ ശ്രമിച്ചതെന്നും മുൻപും പ്രദേശത്ത് മാലിന്യം തള്ളിയിട്ടുണ്ടെന്നും അറിയാൻ സാധിച്ചു.
കഴിഞ്ഞ ഒരു മാസക്കാലമായി ബൈപ്പാസ് കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നുണ്ട്.നിലവിൽ നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ ആൾക്കാർ വരുന്നത് വിരളമാണ്.ഇതിന്റെ മറവിലാണ് കക്കൂസ് മാലിന്യം തള്ളുന്നത്.
ഇത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
നിലവിൽ കക്കൂസ് മാലിന്യം കിണറുകളിലും ജലാശയങ്ങളിലും കലർന്ന് കുടിവെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.കാർഷിക രംഗത്ത് അടക്കം വലിയ പ്രയാസമാണ് ഇതുകൊണ്ട് ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.നിലവിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ഇത്തരം സംഭവമുണ്ടാകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
നാട്ടുകാർക്ക് ഏത് സമയവും ഇവിടെ കാവൽ നിൽക്കാൻ സാധിക്കില്ലെന്നും തങ്ങൾക്ക് റോഡിനേക്കാൾ ആവശ്യം ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതിന് ശാശ്വതമായ പരിഹാരമുണ്ടാകണം എന്നതാണെന്നും നാട്ടുകാർ പറയുന്നു.ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാരെ ദ്രോഹിക്കാതെ കക്കൂസ് മാലിന്യം മറവ് ചെയ്യാൻ ബദൽ സംവിധാനം മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുമാണ് നാട്ടുകാർ
ആവശ്യപ്പെടുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.
നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയതിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ പറഞ്ഞു .
