രാഹുലും ഷാഫിയും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി

1 min read
SHARE

മലപ്പുറം: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിനുപിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുളളക്കുട്ടി. രാഹുലും ഷാഫിയും നാടകം കളിക്കുകയാണെന്നും ഇരുവരും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ഈ പ്രവര്‍ത്തനം പരിഹാസ്യമാണെന്നും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു. പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരമാണെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുളളക്കുട്ടി, തന്റെ വാഹനവും പരിശോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
വാഹനം പരിശോധിക്കുന്നതില്‍ എന്തിനാണ് അസഹിഷ്ണുത എന്നാണ് ഷോണ്‍ ജോര്‍ജ്ജ് ചോദിച്ചത്. കളളത്തരമുളളവര്‍ക്ക് പരിശോധന പ്രശ്‌നമുണ്ടാക്കുമെന്നും ഷോ കാണിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും ഷോണ്‍ പറഞ്ഞു. വാഹന പരിശോധനയൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നും തന്റെ വാഹനവും പലതവണ പരിശോധിച്ചിട്ടുണ്ടെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.പരിശോധനയോട് പൂര്‍ണമായും സഹകരിച്ചെന്നും അപമാനിക്കപ്പെട്ടപ്പോഴാണ് ചോദ്യം ചെയ്തതെന്നും ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കിയിരുന്നു. പെട്ടി മാത്രം കണ്ടിട്ട് ഇനി പൊയ്‌ക്കോളൂ എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഷോ കാണിച്ചാല്‍ പാലക്കാട് കിട്ടിയതു പോലെ നിലമ്പൂരും കിട്ടുമെന്നും ഷാഫി പറഞ്ഞു.പരിശോധിച്ചാൽ എന്താണ് കുഴപ്പം, രാധാകൃഷ്ണൻ എംപിയുടെ കാറും പരിശോധിച്ചിട്ടുണ്ട്’; പെട്ടി പരിശോധനയിൽ ശിവൻകുട്ടിഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിൽ പരിശോധന നടന്നത്. ഷാഫിയ്ക്കും രാഹുലിനും ഒപ്പം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ‘നീലപ്പെട്ടി’ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ മുറിയിലായിരുന്നു പരിശോധന. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗില്‍ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നീല ട്രോളി ബാഗുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.