കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവം; വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു

1 min read
SHARE

കാസർഗോഡ് കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു. കാസർഗോഡ് നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച കേസിൽ വീട്ടുടമ ജോസഫിന്റെ മകൻ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്തത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി ജീപ്പിടിച്ച് തെറിപ്പിച്ചെന്ന് എഫ് ഐ ആർ ൽ പറയുന്നുണ്ട്. പ്രതിയുടെ വീട്ടിലെ കേടായ മീറ്റർ മാറ്റിവച്ചതിലെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. വീട്ടുടമ ജോസഫിനെ പ്രതി ചേർത്തിട്ടില്ല. നിലവിൽ സന്തോഷ്‌ ഒളിവിലാണ്. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനാണ് പരിക്കേറ്റത്. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം. മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെഎസ്ഇബി ജീവനക്കാരെ അറിയിച്ചു. ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിക്കുകയും ചെയ്തു. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് പൊലീസിൽ പരാതി നൽകിയത്.