‘മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരിയില്‍ പൂര്‍ത്തിയാക്കും’: മന്ത്രി കെ രാജന്‍

1 min read
SHARE

മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ജനുവരിയില്‍ തന്നെ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വൈകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ ഒരാളെ കാണാതായാല്‍ ഏഴു വര്‍ഷത്തിനുശേഷമാണ് മരിച്ചതായി കണക്കാക്കുക. ഇതില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ കാണാതായവരെ മരിച്ചതായി കണക്കാക്കുന്ന പ്രക്രിയ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം തന്നെ കാണാതായവരുടെ പട്ടിക തയ്യാറാക്കുന്നതിനൊപ്പം നടപടിക്രമങ്ങളുംപൂര്‍ത്തിയാക്കും. രണ്ടുമാസത്തിനുള്ളില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. പ്രാദേശികതല സമിതി തയ്യാറാക്കുന്ന പട്ടികയ്ക്ക് സംസ്ഥാന തല സമിതി അന്തിമ രൂപം നല്‍കും. നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കൊപ്പം കാണാതായവരുടെ ആശ്രിതരെയും ചേര്‍ത്ത് നിര്‍ത്തുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷവും ചേര്‍ത്ത് 6 ലക്ഷം രൂപയുടെ ധനസഹായമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന് കാണാതായവരുടെ കുടുംബങ്ങളും ഇനി അര്‍ഹതപ്പെട്ടവരാകും.