സുൽത്താൻ’ പിടിയിലായത് ക്രിമിനൽ സംഘങ്ങൾ കഴിയുന്ന എണ്ണൂരിൽ നിന്ന്, രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധം; അന്വേഷണം
1 min read

ഹരിപ്പാട്: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സുൽത്താൻ അക്ബർ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്സൈസ്. സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുൽത്താന്‍റെ ഭാര്യ തസ്ലീമക്ക് മാത്രമാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകൂവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ആലപ്പുഴയിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ആന്ധ്ര തമിഴ് നാട് ബോർഡറിൽ നിന്നാണ് തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി അറസ്റ്റിൽ ആയത്. തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുൽത്താൻ ആണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു. കഞ്ചാവ്, സ്വർണം, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, എന്നിവ കടത്തുന്ന ആളാണ് സുൽത്താനെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു.
എണ്ണൂരിൽ ക്രിമിനൽ സംഘങ്ങൾ കഴിയുന്ന ഗ്രാമത്തിൽ നിന്നാണ് ഒളിവിൽ കഴിയവേ സുൽത്താൻ കഴിഞ്ഞ ദിവസം പിടിയിൽ ആയത്. രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ചെന്നൈയിൽ എത്തി ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് കണ്ടെത്തിയത്. സിനിമാതാരങ്ങളുമായുള്ള ബന്ധം തസ്ലീമയ്ക്ക് മാത്രമാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ താരങ്ങൾ ക്ക് നോട്ടീസ് അയക്കൂ എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയാണ് സുൽത്താൻ അക്ബർ അലി.
