സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാരിന് അനുഭാവപൂർവ നിലപാട്; പരാതികൾ പരിഗണിക്കും’: മന്ത്രി സജി ചെറിയാൻ
1 min read

തിരുവനന്തപുരം: സിനിമ സംഘടനകളുടെ പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമ സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. ഫിലിം ചേമ്പര്‍, നിര്‍മാതാക്കള്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.വിനോദ നികുതി അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളത്. വരുന്ന സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ഇ ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അത് സിനിമാമേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ജി സുരേഷ് കുമാര്‍, ബി രാകേഷ്, ബി ആര്‍ ജേക്കബ്, സജി നന്ത്യാട്ട്, സുമേഷ്, സോണി കറ്റാനം, എവര്‍ഷൈന്‍ മണി തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
