കുഞ്ഞുങ്ങള്‍ ഹൃദയത്തില്‍ നിന്നും വേര്‍പ്പെട്ടുപോകുന്നതിന്റെ വേദന ചെറുതല്ല; നെഞ്ചുലഞ്ഞ് ആശിര്‍നന്ദയുടെ പിതാവ്

1 min read
SHARE

പാലക്കാട്: നാട്ടുകല്ലില്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ്. ഒന്‍പതാംക്ലാസുകാരി ആശിര്‍നന്ദയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്ക് കുറഞ്ഞതിൻ്റെ പേരില്‍ ആശിര്‍നന്ദയെ ക്ലാസ് മാറ്റി ഇരുത്തുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് പിതാവ് പ്രശാന്ത് പറഞ്ഞു.’ഡിവിഷന്‍ മാറ്റിയ ദിവസം സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയപ്പോള്‍ ‘എന്നെ ഡിവിഷന്‍ മാറ്റി, കുറേ കരഞ്ഞു’ എന്ന് മകള്‍ പറഞ്ഞിരുന്നു. ഇളയമകളും കൂടെയുണ്ടായിരുന്നു. ചേച്ചി ബസില്‍ നിന്നും ഒരുപാട് കരഞ്ഞുവെന്ന് ഇളയമകളും പറഞ്ഞു. തുടര്‍ന്നുള്ള മണിക്കൂറില്‍ ചോദിക്കുന്നതിന് മാത്രമായിരുന്നു മകള്‍ ഉത്തരം നല്‍കിയിരുന്നത്. ഹോം ട്യൂഷനില്‍ പങ്കെടുക്കുന്നതിനായി വീടിന്റെ മുകളിലത്തെ മുറിയില്‍ പോയി. കുറച്ചുകഴിഞ്ഞുനോക്കിയപ്പോഴാണ് മകളെ ഈ നിലയില്‍ കണ്ടത്,’ പിതാവ് പറഞ്ഞു.മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് സ്‌കൂളിലെ സ്റ്റെല്ലയെന്ന ടീച്ചര്‍ മീറ്റിംഗ് വിളിച്ച് ഒരു കത്തെഴുതി വാങ്ങിയിരുന്നു. അടുത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ഇല്ലായെന്നാണെങ്കില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ എട്ടാംക്ലാസില്‍ ഇരുത്താൻ തയ്യാറാണെന്ന് രക്ഷിതാക്കള്‍ എഴുതി ഒപ്പിട്ട കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. കത്ത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലെ നിയമം എന്നാണ് പറഞ്ഞത്. ഇപ്പറഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ ഡിവിഷന്‍ മാറ്റുകയായിരുന്നു. ‘ഇ’ ഡിവിഷനിലേക്കാണ് മകളെ മാറ്റിയത്. എന്നും പരീക്ഷയായിരുന്നു സ്‌കൂളില്‍. മാനസികമായി ടീച്ചര്‍ എന്റെ കുഞ്ഞിനെ വല്ലാതെ പീഡിപ്പിച്ചിരുന്നു. വിഷമിക്കേണ്ട നമുക്ക് നോക്കിയിട്ട് ചെയ്യാം എന്ന് കുട്ടിയോട് പറഞ്ഞിരുന്നു. ഡിവിഷന്റെ അടിസ്ഥാനം പഠനത്തിലെ മികവാണ്. പഠനത്തില്‍ പിന്നോട്ടുള്ള വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റം മോശമാണ്. കുട്ടികളോട് സംസാരിക്കുന്നതുപോലെയല്ല സംസാരിക്കുന്നത്. എല്‍കെജി മുതല്‍ അതേ സ്‌കൂളിലാണ്. മകള്‍ പഠിച്ചിരുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകും. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. ഇതുവരെ എന്റെ കുഞ്ഞിനെ ഇത്ര വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. എന്റെ കുഞ്ഞിന് വേണ്ടി മാത്രമല്ല ഞാന്‍ സംസാരിക്കുന്നത്. മകൾ ഹൃദയത്തില്‍ നിന്നും വേര്‍പ്പെട്ടുപോകുന്നതിന്റെ വേദന ചെറുതല്ലെന്നും പിതാവ് പറയുന്നു.