ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി മക്കൾ, തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മകൻ

1 min read
SHARE

നെയ്യാറ്റിൻകരയിലെ സമാധി വിവാ​ദത്തിൽ ​ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ​ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ​ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകൻ പറഞ്ഞു.

വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.

അതേസമയം സമാധി കേസിൽ താൻ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിൽ മുസ്‌ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.

ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.