June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 18, 2025

ഷാജഹാൻ-മുംതാസ് പ്രണയത്തിന്റെ പ്രതീകം; ഷാലിമാർ പെർഫ്യൂം ഉണ്ടായതിങ്ങനെ

1 min read
SHARE

ഗന്ധവും മനുഷ്യന്റെ ഓര്‍മ്മകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ആളുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക അവരുടെ ഗന്ധമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്റെ ഗന്ധം എവിടെ തിരിച്ചറിഞ്ഞാലും അവരെ ഓര്‍ക്കാറില്ലെ അതുപോലെ. ഇക്കാലത്ത് മാത്രമല്ല പണ്ട് ചരിത്രത്തിലും സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗത്തിന് പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഗ്വെര്‍ലെയ്‌നിന്റെ ഷാലിമാര്‍ പോലെ അനന്തമായ സ്‌നേഹത്തിന്റെ പ്രതീകമായ പെര്‍ഫ്യൂമുകള്‍ വിരളമാണ്. 1925ല്‍ ജാക്വസ് ഗ്വെര്‍ലെയ്ന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റെയും പ്രണയത്തിന്റെ പ്രതീകമായാണ് ഷാലിമാര്‍ ഉണ്ടാക്കിയത്.താജ്മഹല്‍ എന്ന സൗധത്തിലൂടെ തന്റെ പത്നിയോട് തനിക്കുണ്ടായിരുന്ന പ്രണയത്തിന്റെ അളവ് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഷാജഹാന്‍. ഇന്നും ഏതൊരാളും പ്രണയത്തിന്റെ പ്രതീകമായി ഏറ്റവുമാദ്യം പറയുന്നതും മുംതാസ്-ഷാജഹാന്‍ പ്രണയത്തെയാണ്. ഈ പ്രണയത്തില്‍ നിന്ന് പ്രചോദനംകൊണ്ട് നിര്‍മ്മിച്ച ഷാലിമാറിന് എന്നും അതിന്റേതായ മൂല്യമുണ്ട്.

ചക്രവര്‍ത്തി ഷാജഹാന്‍ ആകുന്നതിനും കാലങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഖുറം രാജകുമാരനായിരുന്നു. ഒരിക്കല്‍ ഒരു സാധാരണ ദിവസം രാജ്യത്തെ കച്ചവട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ചന്തയിലെത്തിയതായിരുന്നു ഖുറം. അന്ന് ചന്തയില്‍ പതിവിലധികം തിരക്കുള്ള ദിവസമായിരുന്നു, അവിടെ വച്ചായിരുന്നു ഖുറം ആദ്യമായി അര്‍ജുമന്ദ് ബാനു ബീഗത്തെ കാണുന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ അവളുടെ സൗന്ദര്യം രാജകുമാരനെ ആകര്‍ഷിച്ചിരുന്നു പിന്നീട് അയാള്‍ അര്‍ജുമന്ദ് ബാനുവുമായി പ്രണയത്തിലായി. വര്‍ഷങ്ങള്‍ക്ക് ശേഷം മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി ചുമതലയേറ്റ ഖുറം, ഷാജഹാനായി പുനര്‍നാമകരണം ചെയ്യപ്പെട്ടു. ചക്രവര്‍ത്തിയായ ഷാജഹാന്‍ അര്‍ജുമന്ദ് ബീവിയെ വിവാഹം ചെയ്തു. ശേഷം ‘കൊട്ടാരത്തിന്റെ രത്‌നം’ എന്ന് അര്‍ത്ഥം വരുന്ന ‘മുംതാസ് മഹല്‍’ എന്ന് അവള്‍ക്ക് പേര് നല്‍കി.പിന്നീട് ഷാജഹാന്റെ 14 കുട്ടികള്‍ക്ക് ജന്മം നല്‍കിയ മുംതാസ് തന്റെ 39-ാം വയസില്‍ മരണപ്പെട്ടു. തന്റെ പ്രിയ പത്‌നിയുടെ ഓര്‍മ്മയ്ക്കായി, തങ്ങളുടെ പ്രണയത്തിന്റെ സ്മാരകമായി ഷാജഹാന്‍ താജ് മഹല്‍ എന്ന പ്രണയ സൗധം പണിതു.

ഇവരുടെ ഈ പ്രണയം അനശ്വരമാണെന്നും, ഇതിനെ അടയാളപ്പെടുത്തുന്നതിന് ഒരു ഗന്ധം കൂടി വേണമെന്നുമുള്ള ജാര്‍ക്വസ് ഗെര്‍ലെയ്നിന്‍റെ ചിന്തയില്‍ നിന്നാണ് ഇന്ന് ലോക ബ്രാന്‍ഡായി മാറിയ ഷാലിമാര്‍ പെര്‍ഫ്യൂം ഉണ്ടായതെന്ന് എന്‍സൈക്ലോപീഡിയ ഓഫ് പെര്‍ഫ്യൂംസ് വ്യക്തമാക്കുന്നു. ഷാജഹാന്‍ തന്റെ പ്രണയത്തിന്റെ പ്രതീകമായി മുംതാസിന് വേണ്ടി നിര്‍മ്മിച്ച ലാഹോറിലെ ഷാലിമാര്‍ ഗാര്‍ഡനുകളുടെ പേരില്‍ നിന്നാണ് പെര്‍ഫ്യൂമിന് ഷാലിമാര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഷാലിമാര്‍ എന്ന വാക്കിന് ‘പ്രണയത്തിന്റെ കുടീരം’ എന്നാണ് സംസ്‌കൃതത്തില്‍ അര്‍ത്ഥം.1889 കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന ഗെര്‍ലെയ്ന്‍ സുഗന്ധദ്രവ്യമായിരുന്ന ജിക്കിയിലേക്ക് ഈഥല്‍ വാന്‍ലിന്‍കലര്‍ത്തിയാണ് ഷാലിമാര്‍ നിര്‍മ്മിച്ചത് എന്നാണ് എന്‍സൈക്ലോപീഡിയ ഓഫ് പെര്‍ഫ്യൂംസില്‍ പറയുന്നത്. അന്നത്തെ ഗെര്‍ലെയ്‌നിന്റെ ഈ നിര്‍മ്മാണത്തിലൂടെ ലോകത്തിന് പ്രണയത്തിന്റെ പ്രതീകമായ, ഊഷ്മളവും, ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്നതുമായ സുഗന്ധം ലഭിച്ചു. പിന്നീട് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പെര്‍ഫ്യൂമുകളില്‍ ഒന്നായി ഷാലിമാർ പരിണമിക്കപ്പെടുകയും ചെയ്തു.റെയ്മണ്ട് ഗെര്‍ലെയ്ന്‍ എന്ന വ്യക്തിയാണ് ഷാലിമാറിന്റെ കുപ്പികള്‍ രൂപകല്‍പന ചെയ്തത്. മുഗള്‍ കലകളുടെ മഹത്വം ലോകത്തെ അറിയിക്കുന്ന തരത്തിലായിരുന്നു കുപ്പിയുടെ രൂപകല്‍പന. കിഴക്കന്‍ ഉദ്യാനങ്ങളുടെയും, മംഗോളിയന്‍ സ്തൂപങ്ങളുടെ വാസ്തുവിദ്യയുടെയും മാതൃകയിലായിരുന്നു കുപ്പി നിര്‍മ്മിച്ചിരുന്നത്. ഗെര്‍ലെയ്ന്‍ കുടുംബത്തിന്റെ പുരാതന ശേഖരത്തിലുള്ള വെള്ളി പാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.1920കളില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സുഗന്ധദ്രവ്യം 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജനങ്ങളുടെ മനസില്‍ ഇടം നേടുന്നുണ്ടെങ്കില്‍ അതിന്‍റെ സുഗന്ധം എത്ര ഹൃദ്യമായിരിക്കണം. ഒരു കാലത്ത് പ്രണയത്തിന്റെയും ആഡംബരത്തിന്റെയും, യുദ്ധകാലത്തെ വിഷാദത്തിന്റെയുമെല്ലാം പ്രതിനിധിയായിരുന്നു ഷാലിമാര്‍ പെര്‍ഫ്യൂം.