‘ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം’; പോസ്റ്ററുമായി ചാണ്ടി ഉമ്മന്‍, ചരിത്രദിനമെന്ന് പ്രതികരണം

1 min read
SHARE

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. ചരിത്രദിനം എന്ന് പ്രതികരിച്ച ചാണ്ടി ഉമ്മന്‍ ‘ഉമ്മന്‍ചാണ്ടിയുടെ വിഴിഞ്ഞം’ എന്നെഴുതിയ ചിത്രവും പങ്കുവെച്ചു. വിഴിഞ്ഞത്ത് മദര്‍ഷിപ്പിന് ഔദ്യോഗിക സ്വീകരണം നല്‍കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനും എംപിക്കും ക്ഷണമില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ചാണ്ടി ഉമ്മന്റെ പോസ്റ്റ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അതിനാലാണ് തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ യുഡിഎഫ് പ്രകടനവും സംഘടിപ്പിക്കും. വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും നേതാക്കളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചത്. വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും കുഞ്ഞാണ്. ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയായി പ്രതിപക്ഷ നേതാവിനെയും തിരുവനന്തപുരം എംപി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. നാളെയാണ് കപ്പലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ്. 7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞത്ത് ഒരുങ്ങുന്നത്. ചൈനയിലെ സിയമിന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പുറം കടലിലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്നറുകള്‍ ഇറക്കിത്തുടങ്ങും. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ സാന്‍ ഫെര്‍ണാന്‍ഡോ തുറമുഖത്ത് എത്തുന്നത്. ഇതില്‍ 1960 എണ്ണം വിഴിഞ്ഞത്ത് ഇറക്കും. ബാക്കിയുള്ള കണ്ടെയ്നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.