മകന് എൻജിനീയറിങ് പ്രവേശനത്തിന് പണം നൽകാനില്ല, അധ്യാപികയായ ഭാര്യക്ക് 14 വർഷമായി ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി.
1 min read

എയ്ഡഡ് സ്‌കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം – നാറാണംമൂഴി വടക്കേച്ചരുവിൽ വി.എൻ ത്യാഗരാജൻ്റെ മകൻ ഷിജോ വി.റ്റി. (47) ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.
നാറാണംമൂഴി സെൻ്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. എന്നാൽ ഡി.ഇ.ഒ ഓഫീസ് തുടർനടപടിയെടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു.
മകന് എൻജിനീയറിങ് പ്രവേശനത്തിന് പണം നൽകാനും സാധിക്കാത്ത വിഷമം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.ഞായറാഴ്ച വൈകുന്നേരം ആറു മുതൽ ഷിജോയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റർ അകലെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മാതാവ്: കോമളം, ഭാര്യ: ലേഖ രവീന്ദ്രൻ. മകൻ: വൈഷ്ണവ് വി.എസ്., സഹോദരൻ: ഷിബിൻ രാജ്. സംസ്കാരം പിന്നീട്.

