കേന്ദ്രമന്ത്രിമാർ പിറന്ന നാടിനെ അധിക്ഷേപിച്ചു’; കേന്ദ്രം കേരളത്തെ ഇന്ത്യയുടെ ഭാഗമായി കാണണം: മന്ത്രി വിഎൻ വാസവൻ
1 min read

കേന്ദ്ര മന്ത്രിമാർ കേരളത്തെ പരിഹസിക്കുയാണെന്നും കേരളം പിന്നോക്കം പോവണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും മന്ത്രി വിഎൻ വാസവൻ. ഇത് പിറന്ന നാടിനോടുള്ള അധിക്ഷേപമാണ്. സുരേഷ് ഗോപിയുടെ പരാമർശം മന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. നിലവാരം ഇല്ലാത്ത പ്രതികരണമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി കേരളത്തെ കാണാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. കേന്ദ്രം സഹായിച്ചില്ലെങ്കിലും വിഴിഞ്ഞം പദ്ധതിയെ ഭംഗിയായി മുന്നോട്ട് കൊണ്ടു പോവുമെന്നും മന്ത്രി ഉറപ്പ് നൽകി.
വിഴിഞ്ഞത്തെ സഹായിക്കേണ്ടത് കേന്ദ്രത്തിന്‍റേത് ധാർമ്മികവും, നിയമപരവുമായ ഉത്തരവാദിത്വമാണ്. കേന്ദ്ര സഹായമില്ലാതെ വിഴിഞ്ഞത്തെ ആദ്യഘട്ടം കേരളം പൂർത്തിയാക്കി. വിഴിഞ്ഞം ഉത്ഘാടനം പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രി രണ്ട് പ്രാവശ്യം കത്തെഴുതി. തീയതി കിട്ടിയിട്ടില്ല. യാതൊരു വിധ പരിഗണനയും ഇക്കാര്യത്തിൽ കിട്ടുന്നില്ല. തീയതി കിട്ടിയാൽ ഉടൻ ഉത്ഘാടനം ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം, ബജറ്റിൽ കേന്ദ്രം കേരളത്തോട് പൂർണ്ണമായും അവഗണനയാണ് കാണിച്ചതെന്നും കേരളം എല്ലാ മേഖലയിലും മികവു കാണിച്ചതിനാൽ ശിക്ഷിക്കുകയാണെന്നും മന്ത്രി പി രാജീവും പ്രതികരിച്ചു. അങ്ങേയറ്റം തെറ്റായ, ഒരു സാധാരണ പൗരൻ പോലും പറയാൻ മടി കാണിക്കുന്ന പരാമർശമാണ് കേന്ദ്രമന്ത്രി നടത്തിയത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഏറ്റെടുക്കേണ്ട വിഷയമാണിതെന്നും കേരളത്തിന്‍റെ പ്രശ്നം മാത്രമല്ല ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനുസ്മൃതിയുടെ മനസ്സാണ് കേന്ദ്രമന്ത്രിയിൽ നിന്നും പുറത്തുവന്നത്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
