ആദ്യമെത്തുക ആയിരത്തിലധികം കണ്ടെയ്നറുകളുള്ള കപ്പൽ, മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം: ദിവ്യ എസ് അയ്യർ
1 min readതിരുവനന്തപുരം: മദര്‍ഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍. ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. സെപ്തംബര്‍ വരെ വിഴിഞ്ഞത്ത് നടക്കുന്നത് ട്രയൽ റണ്ണാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബറിന് ശേഷം നടക്കുമെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 നാണ് വിഴിഞ്ഞത്ത് എത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു.
അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ ലോക്കേഷൻ കോഡ്. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിന്‍റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്.