ദില്ലിയിൽ പ്രതിപക്ഷത്തും നേതൃ സ്ഥാനത്തേക്ക് വനിത; ആദ്യ വനിതാ പ്രതിപക്ഷ നേതാവായി അതിഷി
1 min read

ദില്ലിയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മർലേനയെ തിരഞ്ഞെടുത്തു. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ദില്ലിയിൽ പ്രതിപക്ഷ സ്ഥാനത്ത് വനിത എത്തുന്നത്. ദില്ലിയിൽ മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ചുമതലയേറ്റത്തിന് പിന്നാലെയാണ് തീരുമാനം. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപിയുടെ രമേഷ് ബിധൂരിക്കെതിരെ 3500 വോട്ടുകൾക്കാണ് അതിഷി വിജയിച്ചത്.
അതേസമയം, ഡൽഹി നിയമസഭയുടെ ആദ്യ സമ്മേളനം ഫെബ്രുവരി 24 തിങ്കളാഴ്ച ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ, മുൻ എഎപി സർക്കാരിനെതിരായുള്ള സിഎജി റിപ്പോർട്ടുകൾ സഭയിൽ അവതരിപ്പിക്കുമെന്ന് ഭരണകക്ഷിയായ ബിജെപി അറിയിച്ചിരുന്നു. ഇതോടെ തുടക്കം തന്നെ നിയമസഭ കലങ്ങി മറിഞ്ഞേക്കും.
ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണവും നേടിയാണ് ബിജെപി തലസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത്. നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് വമ്പൻ വിജയം ബിജെപി സ്വന്തമാക്കുന്നത്. ഷാലിമാർ ബാഗിൽ നിന്നും 29595 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്ത ദില്ലിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയാണ്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൽഹി അസംബ്ലിയിലെ ആം ആദ്മി പാർട്ടിയുടെ നേതാവിന്‍റെ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും നന്ദി പറയുന്നതായി അതിഷി എക്സിൽ കുറിച്ചു.
