സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാട്; കാന്തപുരത്തിനെതിരെ സിപിഐഎം

1 min read
SHARE

പാലക്കാട്: സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുളള കൂട്ടായ്മകളെ എതിർക്കുമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ പരോക്ഷമായി വിമർ‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണ്. അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോ​ഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. പാലക്കാട് സിപിഐഎം ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ​ഗോവിന്ദന്റെ വിമർശനം.

 

 

കഴിഞ്ഞ ദിവസം മെക് 7 വ്യായാമ കൂട്ടായ്മയ്ക്കെതിരെ എ പി അബൂബക്കർ മുസ്‌ലിയാർ രം​ഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.

നേരത്തേയും മെക് 7 കൂട്ടായ്മയെ ലക്ഷ്യം വെച്ച് കാന്തപുരം വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിൻ്റെ വിമർശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.

 

 

പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്’, എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു.