വീട്ടമ്മമാരുടെ ശാക്തീകരണത്തിനായി ബിജെപി സര്‍ക്കാര്‍ വക മാസം 1000 രൂപ വീതം ‘സണ്ണി ലിയോണിന് ; പുറത്തുവന്നത് വന്‍ തട്ടിപ്പ്

1 min read
SHARE

വീട്ടമ്മമാര്‍ക്ക് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്ന സ്ത്രീശാക്തീകരണ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത്. നടി സണ്ണി ലിയോണിയുടെ പേരില്‍ വരെ ചിലര്‍ പണം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. സണ്ണി ലിയോണി പ്രതിമാസം 1000 രൂപ വീതം കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 100 രൂപ വീതം നല്‍കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിരേന്ദ്ര ജോഷി എന്നയാള്‍ പിടിയിലായിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചിലര്‍ സണ്ണി ലിയോണിയുടെ ഉള്‍പ്പെടെ പേരില്‍ പണം തട്ടിയത്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ഹാരിസ് എ ആവശ്യപ്പെട്ടു.

 

സംഭവത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമുയര്‍ത്തി. ബിജെപി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന മഹ്താരി വന്ദന്‍ യോജനയുടെ ഗുണഭോക്താക്കളില്‍ 50 ശതമാനത്തിലേറെ പേരുകളും വ്യാജമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് നടക്കുന്നത് ഉദ്യോഗസ്ഥരുടേയും ബിജെപി നേതാക്കളുടേയും അറിവോടെയുമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു. സ്ത്രീകള്‍ക്ക് ഈ വിധമൊരു സഹായം നല്‍കാന്‍ കഴിയാത്ത കോണ്‍ഗ്രസ് അവരുടെ അമര്‍ഷം ഈ വിധത്തില്‍ തീര്‍ക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.