2032 ഇന്ത്യക്കും നിർണായകം, ‘ഛിന്നഗ്രഹം പതിക്കാൻ സാധ്യത’; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
1 min read

2032ൽ ഭൂമിയിൽ ഛിന്നഗ്രഹം പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ. 2024 YR4 എന്ന, ഏറ്റവും ഒടുവിൽ ശാസ്ത്രജ്ഞർ കണ്ടുപിടിച്ച ഛിന്നഗ്രഹമാണ് ഭൂമിക്ക് ഭീഷണിയായേക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.ഭൂമിയിൽ പതിക്കാൻ വെറും രണ്ട് ശതമാനം സാധ്യത മാത്രമേ കാണുന്നുള്ളൂ എങ്കിലും, അതും കരുതിയിരിക്കണം എന്നാണ് ശാസ്ത്രജന്മാർ പറയുന്നത്. ഈ കണക്കുകൾ എപ്പോൾ വേണമെങ്കിലും മാറാം. ഛിന്നഗ്രഹത്തിന്റെ വിദൂര സ്ഥാനവും യഥാർതത്തിൽ കണക്കാക്കുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ് എന്നതിനാലാണത്. അത്തരത്തിൽ ഭൂമിയിൽ പതിക്കുകയാണെങ്കിൽ 2032 ഡിസംബറിലായിരിക്കും ആ അപകടം ഉണ്ടാകുകയെന്നും ഗവേഷകർ പറയുന്നു.
ഈ ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ സമയമായെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. നിലവിൽ ഛിന്നഗ്രഹം വന്ന് പതിച്ചേക്കാവുന്ന രാജ്യങ്ങളുടെ പട്ടികയടങ്ങുന്ന ഒരു ‘റിസ്ക് കോറിഡോർ’ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. തെക്കേ അമേരിക്ക മുതൽ പസഫിക്, അറേബ്യൻ കടലുകൾ ഉൾപ്പെട്ട, ചില ദക്ഷിണേന്ത്യൻ, ആഫ്രിക്കൻ മേഖലകൾ ഉൾപെട്ടവയാണ് ഈ റിസ്ക് കോറിഡോർ.നിരവധി രാജ്യങ്ങളും ഈ റിസ്ക് മേഖലയിൽ ഉണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ബാധിക്കപ്പെടാൻ സാധ്യതയുള്ളവ. എന്നാൽ ഭൂമിയുടെ കറക്കത്തിനനുസരിച്ച് ബാധിക്കപ്പെട്ടേക്കാവുന്ന രാജ്യങ്ങളിൽ മാറ്റമുണ്ടാക്കാനും സാധ്യതയുമുണ്ട്.
