ജനവാസ മേഖലയെ ഭീതിയിലാക്കി കാട്ടുപോത്തുകള്‍

1 min read
SHARE

കോന്നി: രണ്ടുദിവസമായി ഇളകൊള്ളൂരിലെ ജനവാസ മേഖലകളെ വിറപ്പിക്കുന്ന കാട്ടുപോത്തുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

 

കോന്നി പ്രമാടം പഞ്ചായത്തിലെ നാലും, അഞ്ചും വാർഡിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളില്‍ വിവിധ മേഖലകളിലായി മൂന്നോളം കാട്ടുപോത്തുകളെ കണ്ടത്. ഇത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇളകൊള്ളൂരില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് തിരച്ചില്‍ ഊർജിതമാക്കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം രണ്ട് കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടതായി പറയുന്നത്. കാട്ടുപോത്തുകള്‍ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പുതുവാരത്തില്‍ രവീന്ദ്രൻ നായർ എന്നയാള്‍ കൃഷിയിടത്തിലേക്ക് വരുമ്ബോള്‍ അച്ചൻകോവില്‍ നദിയുടെ തീരത്ത് മാളിയേക്കല്‍ കടവിലും കാട്ടുപോത്തുകളെ കണ്ടതായി പറയുന്നു. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അടക്കമുള്ള വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കാട്ടുപോത്തിന്റെ കാല്‍പാടുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. മാളിയേക്കല്‍ കടവിന്‍റെ മറുകരയിലും കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പല തവണ പോത്തിനെ കണ്ടെങ്കിലും വനപാലകർക്ക് ഇതുവരെ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 15 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. രാത്രിയിലും തിരച്ചില്‍ തുടരുമെന്ന് വനപാലകർ അറിയിച്ചു.