ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ

1 min read
SHARE

ഹിസ്ബുള്ള നേതാവ് നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ബെയ്‌റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സേന ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ വധിച്ചതിന് പിന്നാലെയാണിത്. എക്‌സിലൂടെയായിരുന്നു ഇസ്രയേൽ ഇക്കാര്യം അറിയിച്ചത്. ഹസൻ നസ്രല്ലയുടെ പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നയാളായിരുന്നു നബീൽ കൗക്ക്.  ഹിസ്ബുള്ളയുടെ പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റിന്റെ കമാണ്ടറും സെൻട്രൽ കൗൺസിലിന്റെ ഉപമേധാവിയുമായിരുന്നു കൗക്ക്. അതേസമയം അദ്ദേഹത്തിന്റെ  മരണവുമായി ബന്ധപ്പെട്ടുള്ള യാതൊരു സ്ഥിരീകരണവും ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ബെയ്‌റൂട്ടിലെയും ബെക്കാ താഴ്‌വരയിലെയും ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. നസ്രല്ല ഉൾപ്പെടെ, ഈ വർഷം ഹിസ്ബുള്ളയുടെ ഏറ്റവും മുതിർന്ന ഒമ്പത് സൈനിക കമാൻഡർമാരിൽ എട്ട് പേരെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഈ കമാൻഡർമാർ റോക്കറ്റ് ഡിവിഷൻ മുതൽ എലൈറ്റ് റഡ്‌വാൻ ഫോഴ്‌സ് വരെയുള്ള യൂണിറ്റുകളെ നയിച്ചവരായിരുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ലെബനൻ ഞായറാഴ്ച രാജ്യത്ത് 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ബുധനാഴ്ച വരെ അടഞ്ഞുകിടക്കും. അതിനിടെ ഹിസ്ബുള്ളയുടെ തലവനായി ഹസൻ നസ്‌റല്ലയ്ക്ക് പകരം ഹാഷിം സഫീദ്ദീൻ എത്തുമെന്ന ചില റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.