കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും; പ്രവർത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു
1 min readകണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും. പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. 424 മീറ്റർ നീളമുള്ളതാണ് ഫ്ലൈ ഓവർ. കണ്ണൂരിൻ്റെ ദീർഘകാലത്തെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാക്കുന്നത്.കണ്ണൂർ നഗരത്തോട് ചേർന്ന് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മേലെ ചൊവ്വ. അണ്ടർ പാസ്സിനായിരുന്നു ആദ്യ ആലോചനയെങ്കിലും കുടിവെള്ള പൈപ്പുകൾ ഉള്ളതിനാൽ ഫ്ലെഓവർ നിർമ്മിക്കാൻ തീരുമാനമായി. ഫ്ലൈഓവർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനോടൊപ്പം കണ്ണൂർ നഗര റോഡ് വികസന പദ്ധതിയും യാഥാർഥ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി.പദ്ധതിക്കായി 57.45 സെൻറ് ഭൂമിയാണ് ഏറ്റെടുത്തത്. 15.43 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവഴിച്ചു. 424.60 മീറ്റർ നീളമുള്ള ഫ്ലൈ ഓവറാണിത്. ഫ്ലൈ ഓവറിന് ഒമ്പത് മീറ്ററാണ് വീതി .44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.