‘ആണവ കേന്ദ്രങ്ങള്‍ ആദ്യം ലക്ഷ്യമിടണം’; ഇറാനെതിരെ യുദ്ധാഹ്വാനവുമായി ട്രംപ്

SHARE

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍ യുദ്ധത്തിന് തിരികൊളുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിന്റെ പരാമര്‍ശം. ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്ന ഉത്തരമായിരുന്നു ബൈഡന്‍ നല്‍കിയത്. ആണവായുധങ്ങള്‍ വലിയ അപടകഭീഷണിയാണെന്ന് ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. ആദ്യം ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും അനന്തരഫലങ്ങളെ കുറിച്ച് അതിന് ശേഷം ആകുലപ്പെടാമെന്നുമായിരുന്നു ബൈഡന്‍ ഉത്തരം നല്‍കേണ്ടിയിരുന്നതെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്റ്റിവില്ലിയിലെ സുപ്രധാന സൈനിക താവളത്തിന് സമീപമായിരുന്നു പരിപാടി. ഇസ്രയേലിനെതിരെ ഇറാന്‍ വന്‍തോതില്‍ മിസൈലുകള്‍ വിക്ഷേപിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.