ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

1 min read
SHARE

ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്താകെ 2025 ഡിസംബറോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ വകുപ്പിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാറാഫീസിൽ നിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപേക്ഷകർക്ക് ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽനിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ഡിസംബറിന് മുമ്പ് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം ഓൺലൈനായി ഫീസടച്ച് ഓൺലൈനായി തന്നെ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് എന്നീ ജില്ലകളിൽ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും കണ്ണൂരും ഈ ശ്രേണിയിലേക്ക് ഉൾപ്പെട്ടെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്ത ബാധിതർക്ക് ഭൂമി സംബന്ധിച്ച ആധാരങ്ങളും നഷ്ടപ്പെട്ടതിനാൽ രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ഇതിന് 2025 മാർച്ച് 31 വരെ പ്രാബല്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡിജിറ്റൽ ആധാര പകർപ്പുകളുടെ വിതരണവും നടന്നു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ഡിജിറ്റൈസേഷൻ പോലുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ നടപ്പിലാക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകാൻ വേണ്ടിയാണെന്ന് സ്പീക്കർ പറഞ്ഞു. തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൻ കെ എം ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായി. മുനിസിപ്പൽ കൗൺസിലർഫൈസൽ പുനത്തിൽ, രജിസ്‌ട്രേഷൻ ജോയിന്റ് ഐജി പി കെ സാജൻകുമാർ, കോഴിക്കോട് ഉത്തരമേഖല ഡി ഐ ജി ഒ എ സതീഷ്, തലശ്ശേരി തഹസിൽദാർ എം വിജേഷ്, ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാബുരാജ് എന്നിവർ സംസാരിച്ചു.