എഡിഎമ്മിന്‍റെ മരണം; ബെനാമി ഇടപാട് ആരോപണത്തിൽ അന്വേഷണം, പ്രശാന്തിന്‍റെ ഭാര്യാ സഹോദരന്‍റെ മൊഴിയെടുത്തു

1 min read
SHARE

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പെട്രോള്‍ പമ്പിന് അപേക്ഷയിലെ ബെനാമി ഇടപാട് ആരോപണത്തിൽ പൊലീസ് അന്വേഷണം. അന്വേഷണത്തിന്‍റെ ഭാഗമായി പ്രശാന്തിന്‍റെ ഭാര്യാ സഹോദരൻ രജീഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. രജീഷാണ് പ്രശാന്തിനെക്കൊണ്ട് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിപ്പിച്ചതെന്നാണ് ആരോപണം. രജീഷിന് കാസര്‍കോട് പെട്രോള്‍ പമ്പുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് രജീഷിന്‍റെ മൊഴി എടുക്കുന്നത്. അതേസമയം, എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.  സർവീസിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്‍റെ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.