ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് ഹരിയാന പോലീസ്; 17 കര്‍ഷകര്‍ക്ക് പരുക്കേറ്റു
1 min read

കർഷകരുടെ ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് ഹരിയാന പോലീസ്. ശംഭു അതിർത്തിയിൽ നിന്ന് പുനരാരംഭിച്ച മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടിയിൽ 17 കർഷകർക്ക് പരുക്കേറ്റതോടെ മാർച്ച് ഇന്നത്തേക്ക് നിർത്തി. ഇതു മൂന്നാം തവണയാണ് കർഷക മാർച്ചിന് അനുമതി നിഷേധിക്കുന്നത്.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പുനരാരംഭിച്ച ദില്ലി ചലോ മാർച്ചിന് നേരെ കടുത്ത നടപടികളാണ് ഹരിയാന പോലീസ് സ്വീകരിച്ചത്. ഉച്ചയോടെ ശംഭു അതിർത്തിയിൽ നിന്നും 101 കർഷകർ അണിനിരന്ന മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
17ഓളം കർഷകർക്ക് പരുക്കേറ്റു. ദില്ലിയിലേക്ക് കടക്കാൻ അനുമതി ഇല്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും സർക്കാർ തങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും കർഷകർ ആരോപിച്ചു.
ഗുസ്തി താരവും കോൺഗ്രസ് നേതാവുമായ ബജറംഗ് പുനിയയും കർഷക മാർച്ചിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തി. ഒരു വശത്ത് സർക്കാർ കർഷകരെ തടയില്ലെന്ന് ആഹ്വാനം ചെയ്യുന്നു, അതേ സമയം മാർച്ച് നടത്തുന്ന കർഷകർക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുക്കയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് കേന്ദ്രസർക്കാർ തുടരുന്നതെന്ന് ബജറംഗ് പുനിയ കുറ്റപ്പെടുത്തി. മാത്രമല്ല കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
