തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഏകപക്ഷീയ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ, നടപടി കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐഎം
1 min read

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. 1961 ലെ തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ 93-ാം റൂളാണ് ഭേദഗതി ചെയ്തത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനാകില്ല. സിസിടിവി ക്യാമറ, വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധനയെ തടയുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം
കേന്ദ്ര നിയമ മന്ത്രാലയമാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്.
ഈ നടപടിയിലൂടെ സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങുകൾ ഉൾപ്പെടെയുള്ളവയുടെ ദുരുപയോഗം തടയലാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ഭേദഗതി പിൻവലിക്കണമെന്ന് സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ചട്ടങ്ങൾ തയാറാക്കുമ്പോൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറ്റു രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെ ഭേദഗതി കൊണ്ടുവന്നത് വർഷങ്ങളായി സ്ഥാപിതമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും സിപിഐഎം കുറ്റപ്പെടുത്തി. ത്രിപുര ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കള്ളവോട്ട് ആരോപിച്ച ബൂത്തുകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം റീപോളിങ് നടത്തിയ ചരിത്രമുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യ തെരഞ്ഞെടുപ്പിൻ്റെ അഭിവാജ്യ ഘടകമായ കാലഘട്ടത്തിലാണ് കേന്ദ്രസർക്കാരിൻ്റെ പിന്തിരിപ്പൻ നടപടി എന്നും സിപിഐഎം വിമർശിച്ചു. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേച്ച് കോൺഗ്രസും രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഇല്ലാതാക്കുന്നതാണ് നടപടിയെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് പ്രതികരിച്ചു.
