കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ അങ്ങ് നേപ്പാൾ അതിർത്തിയിൽ നിന്നും പൊക്കി കേരളാ പൊലീസ്- അഭിനന്ദന പ്രവാഹം

കുപ്രസിദ്ധ ഗുണ്ടയും ഒട്ടേറെ കേസുകളിൽ പ്രതിയുമായ ഷംനാദിനെ പൊലീസ് പിടികൂടി. മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിലെ ഷംനാദ് യുഎപിഎ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയും വധശ്രമത്തിലടക്കം പൊലീസ് തേടുന്ന ഗുണ്ടയുമാണ്. ഏറെ ശ്രമകരമായ ദൌത്യത്തിനൊടുവിൽ ഇയാളെ ഉത്തർപ്രദേശ് – നേപ്പാൾ അതിർത്തിയിൽ നിന്നാണ് കേരള പൊലീസ് പിടികൂടിയത്.
വധശ്രമം ഉൾപ്പടെ 22 കേസുകളിൽ പ്രതിയായ ഷംനാദിനെ സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ പൊലീസാണ് പിടികൂടിയത്. വടക്കേ ഇന്ത്യയിലും നേപ്പാളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഷംനാദിനെ തൃശ്ശൂർ സിറ്റി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
2016 ൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഷംനാദ്. ഈ കേസ് പിന്നീട് ഭീകരവിരുദ്ധ സേന അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. ഏറെ സാഹസികമായാണെങ്കിലും പ്രതിയെ പിടികൂടാനായ കേരള പൊലീസിന് അഭിനന്ദന പ്രവാഹമേകിയിരിക്കുകയാണ് ഈ നടപടി.

