സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 9 വനം വകുപ്പ് ജീവനക്കാർക്ക് സസ്പെന്‍ഷന്‍

1 min read
SHARE

വനം വകുപ്പ് ജീവനക്കാരായ ഒന്‍പതു ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. ഒരു എല്‍ഡി ടൈപ്പിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാര്‍ എന്നിവരെ ആണ് സസ്പെന്‍റ് ചെയ്യാന്‍ ഉത്തരവിട്ടത്.

അനർഹമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയതിന് മറ്റു വകുപ്പുകള‍ിലും നടപടി തുടരുകയാണ്. കൃഷി വകുപ്പിൽ നിന്നും, അനർഹമായി പണം കൈപ്പറ്റിയ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരിൽ നിന്നും കൈപ്പറ്റിയ തുക 18% പലിശ സഹിതം ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

 

അടുത്തിടെ റവന്യൂ വകുപ്പിലെ മുപ്പത്തിനാലും സർവേയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് കൂടാതെ ഇവർ കൈപ്പറ്റിയ പണം പതിനെട്ട് ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനം ആയിരുന്നു. ധനവകുപ്പിന്‍റെ പരിശോധനയിലാണ് 1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ സർക്കാർ ജീവനക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ വകുപ്പുകളിലും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയത്.